വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
രാജ്യത്ത് ടോൾ പിരിവിൽ വൻ മാറ്റം വരുന്നു; ഫാസ്ടാഗ് ഇല്ലാതാകും, സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ
ജി.പി.എസുമായി ബന്ധിപ്പിച്ച് സഞ്ചരിക്കുന്ന ദൂരം കണക്കാക്കും
ന്യൂഡൽഹി: രാജ്യത്ത് ടോൾ പിരിവ് രീതിയിൽ വൻ മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. എല്ലാ യാത്രക്കാരോടും ഒരേ ടോൾ തുക ഈടാക്കുന്നത് ഒഴിവാക്കി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഉപഗ്രഹ നാവിഗേഷൻ സംവിധാനം (ജി.പി.എസ്) വഴി വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാകും പുതിയ ടോൾ പിരിവ്.
ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. പുതിയ പരിഷ്ക്കരണം നിലവിൽ വന്നാൽ ഫാസ്ടാഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
വാഹനങ്ങൾ ടോൾ റോഡിൽ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോൾ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടിൽ നിന്ന് പണം പിടിക്കും. ടോൾ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പും ഇതുവഴി ഒഴിവാകും.
രാജ്യത്തെ 1.37 ലക്ഷം വാഹനങ്ങളിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞതായി ‘ദി സ്റ്റേറ്റ്സ്മാൻ’ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ടോൾ പിരിവ് സംവിധാനം മാതൃകയാക്കിയാണ് പുതിയ മാറ്റം. ദക്ഷിണകൊറിയയിലെയും റഷ്യയിലെയും വിദഗ്ധരാണ് പരീക്ഷണ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇത് വിജയകരമാണെന്നു കണ്ടാൽ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാനാണ് നീക്കം.




