തോമസ് ജേക്കബ് കണ്ണൂർ
ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിൻ, സുമോദ് എന്നിവരും കൊല്ലം മൺട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിലാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായത്. ഐ.എസ്.ആർ.ഓ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. മരിച്ച അഞ്ചുപേരും കാറിൽ സഞ്ചരിച്ചവരാണ്. സുഹൃത്തുക്കളായ ഇവർ ഒന്നിച്ച് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ആന്ധ്രാപ്രദേശിൽനിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. നാലുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്. കാർ അമിതവേഗത്തിൽ ആയിരുന്നു വെന്നാണ് പോലീസിന് ലഭിച്ച സൂചന.
അപകട വിവരമറിഞ്ഞ് തൊട്ടടുത്തുള്ള അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽനിന്ന് പോലീസുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും അവർക്ക് കാറിൽനിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കൾ രാവിലെയോടെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.




