തോമസ് ജേക്കബ് കണ്ണൂർ
കൊല്ലം :കൊല്ലം മൈലക്കാട് ദേശീയ പാതയിൽ ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. + 2 വിദ്യാർഥിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുവിടുന്നതിനായി പോകുമ്പോഴായി രുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ബൈക്കിൽ ഇടിച്ച ശേഷം ബൈക്കുമായി ലോറി 20 മീറ്ററോളം ദൂരം ദൂരം മുന്നോട്ടു നീങ്ങുന്നത് വിഡിയോയിൽ കാണാം. ദേശീയപാതയിൽ രാവിലെ ഒൻപതു മണിയോടെ തിരക്കേറിയ സമയത്തായിരുന്നു അപകടം. അപകടമുണ്ടായ സ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം ദൂരെയാണ് ഗോപകുമാറും കുടുംബവും താമസിക്കുന്നത്. ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ കൊമേഴ്സ് വിദ്യാർഥിയായ ഗൗരിയെ സ്കൂളിലാക്കുന്നതിനായി ഇരുചക വാഹനത്തിൽ വരുമ്പോഴായിരുന്നു അപകടം. ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രെയിലർ ലോറി പിന്നിലിടിച്ചത്.
അപകടമുണ്ടായ ശേഷവും മുന്നോട്ടു നീങ്ങിയ ലോറി നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ബഹളം വച്ചതോടെയാണ് നിർത്തിയത്. ഗോപകുമാറിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഗോപകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരി, അവിടെ വച്ചും മരണത്തിനു കീഴടങ്ങി.




