വാർത്ത….. അരുൺ ഡാനിയേൽ
ബെൽഗാം: കർണ്ണാടകത്തിലെ ബെൽഗാം ജില്ലയിൽ കുറേ നാളുകളായി ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുയാണ്.ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് എല്ലാവിധത്തിലുമുള്ള സംരക്ഷണം നല്‍കുമെന്ന് പോലീസ് മേധാവിയുടെ ഉറപ്പ്. ക്രിസ്ത്യന്‍ നേതാക്കളുടെ പ്രതിനിധി സംഘം പോലീസ് കമ്മീഷണര്‍ കെ. ത്യാഗരാജനുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് കമ്മീഷണര്‍ സംരക്ഷണം ഉറപ്പ് നല്‍കിയത്.
ബിഷപ്പ് ഡെറെക് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ ആണ് പോലീസ് മേധാവിയെ സന്ദര്‍ശിച്ചത്.വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ആക്രമണങ്ങളിലെ ആശങ്ക അറിയിക്കുവാനും, ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുമാണ് പൊലീസ് കമ്മീഷണറെ സമീപിച്ചത്. ക്രൈസ്തവരുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ചുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് വേണ്ട സംരക്ഷണം സേന നല്കുമെന്നു പോലീസ് കമ്മീഷണര്‍ പറഞ്ഞു.കര്‍ണ്ണാടകയില്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ, ക്രിസ്ത്യൻ സമൂഹങ്ങള്‍ സംഘടിപ്പിച്ച പ്രാർത്ഥനായോഗങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഏറെയും ദക്ഷിണ കന്നഡ മേഖലയിലായിരുന്നു. ഇതിനിടെ മതപരിവര്‍ത്തന ബില്ല് കൊണ്ടുവന്നതും അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ എന്ന പേരില്‍ മിഷണറികളെ നിരീക്ഷിക്കുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്കിയതും വലിയ വിവാദമായിരുന്നു.




