വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ
മുംബൈ: പ്രതികാരമായി 250-ഓളം നായകളെയും കുഞ്ഞുങ്ങളെയും കുരങ്ങൻമാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആശ്ചര്യമുളവാക്കുന്ന ഈ സംഭവത്തിലെ ‘പരമ്പര കൊലയാളി’കളായ രണ്ടു കുരങ്ങൻമാർ പിടിയിലായതായി മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു.
നായകളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കുരങ്ങന്മാരെ വനത്തിൽ കൊണ്ടുപോയി വിടുന്നതിനായി നാഗ്പൂരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
കുരങ്ങിന്റെ കുഞ്ഞിനെ നായകൾ കൂട്ടംചേർന്ന്
കൊലപ്പെടുത്തിയതിന് പിന്നാലെയാണ്
കുരങ്ങന്മാരുടെ പ്രതികാരക്കൊലകൾ
ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നായക്കുട്ടികളെയും നായകളെയും ഉൾപ്പെടെ 250
എണ്ണത്തെയാണ് ഇങ്ങനെ കൊന്നൊടുക്കിയത്.
ലാവൽ, മജൽഗാവ് ഗ്രാമങ്ങളിലാണ് ഈ വിചിത്ര
സംഭവം ഉണ്ടായത്.

കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയ അന്നുമുതൽ കുരങ്ങന്മാർ നായകളെ നോട്ടമിട്ടു. നായകളെ പിടികൂടി വലിച്ചിഴച്ച് വലിയ കെട്ടിടങ്ങളുടെ മുകളിലേക്ക് കൊണ്ടുപോയി അവിടെനിന്ന് താഴേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നത്. ഒരുകൂട്ടം കുരങ്ങുകളാണ് ഈ പ്രതികാരനടപടിക്ക് പിന്നിൽ.
പ്രദേശത്ത് ഒരു നായപോലും ബാക്കിയില്ലാതായപ്പോൾ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നായകളും കുട്ടികളുമടക്കം ഇരുനൂറ്റമ്പതോളം എണ്ണത്തിനെ ഒരു മാസത്തിനിടെ കുരങ്ങന്മാർ എറിഞ്ഞുകൊന്നുവെന്നാണ് ഗ്രാമീണർ പറയുന്നത്.




