സുനിൽ ഒറ്റപ്പാലം
ഫൈസലാബാദ്: മതന്യൂനപക്ഷങ്ങളിൽപ്പെട്ട പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവായ പാക്കിസ്ഥാനിൽ ഇക്കഴിഞ്ഞ മെയ് 5-ന് തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിക്ക് ഒടുവിൽ മോചനം. ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനായ ലാല റോബിൻ ഡാനിയൽ നടത്തിയ സമ്മർദ്ധത്തിനും, ‘നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ്’ന്റെ (എൻ.സി.ജെ.പി) ഇടപെടലിനും ഒടുവിലാണ് സബാ മാസിയുടെ മോചനം സാധ്യമായത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുക്കദാസിനൊപ്പം വീട്ടുവേലക്കായി പോകുന്ന വഴിക്കാണ് അയൽക്കാരനും, നിർമ്മാണ തൊഴിലാളിയും, മുഹമ്മദ് യാസിറും സുഹൃത്തുക്കളും ചേർന്ന് സഹോദരിയെ തള്ളിമാറ്റി സബയെ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോയത്. 40-ന് മുകളിൽ പ്രായമുള്ള യാസിർ മൂന്നു പ്രാവശ്യം വിവാഹം ചെയ്ത വ്യക്തിയാണ്.
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ സബാ പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ്റ്റ ദി ചർച്ച് ഇൻ നീഡ് (എ.സി.എൻ) മായി പങ്കുവെച്ചു. ഈസ്റ്ററിന് പുതിയ വസ്ത്രങ്ങൾ മേടിച്ചു തരണമെന്ന് താനും സഹോദരിയും വീട്ടിൽ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ശുചീകരണ തൊഴിലാളിയായ തന്റെ പിതാവിന് അതിന് കഴിഞ്ഞില്ലെന്നും, ഓരോ ദിവസവും തള്ളിനീക്കുവാൻ കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കുവാനായിട്ടാണ് താനും വീട്ടുജോലിക്ക് പോകുവാൻ നിർബന്ധിതയായതെന്നും സബാ പറയുന്നു. ബോധം കെടുത്തിയാണ് തന്നെ ഓട്ടോയിൽ കൊണ്ടുപോയത്. ബോധം വന്നപ്പോൾ താൻ ഫൈസലാബാദിൽ നിന്നും 130 മൈൽ അകലെയുള്ള ഒരു വീട്ടിലായിരുന്നു. ദിവസങ്ങളോളം പട്ടിണികിടന്നിട്ടും യാസിർ തന്നെ വിട്ടയക്കുവാൻ കൂട്ടാക്കിയില്ലെന്നും സബാ കൂട്ടി ചേർത്തു. വാർത്താ- സുനിൽ ഒറ്റപ്പാലം




