വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ
ടെഹ്റാൻ :- അരനൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച മനുഷ്യൻ 94-ാം വയസ്സിൽ അന്തരിച്ചു. ഇറാൻകാരനായ അമൗഹാജിയെ ‘ലോകത്തിലെ ഏറ്റവുംവലിയ വൃത്തിഹീനൻ എന്നാണു ലോകം വിശേഷിപ്പിച്ചിരുന്നത്. 50ലേറെ വർഷമായി ഇയാൾ കുളിക്കാതെ ജീവിക്കുകയായിരുന്നു. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎ യാണു മരണവിവരം പുറത്തുവിട്ടത്.
പതിറ്റാണ്ടുകൾ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാൾ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കുറച്ചുമാസങ്ങൾക്ക് മുൻപ് ഗ്രാമവാസികൾ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല.
കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങൾ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്. പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014ൽ ടെഹ്റാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ഇയാൾ പറയുന്നുണ്ട്. ചത്ത്ചീഞ്ഞ മൃഗമാംസവും പഴയ എണ്ണകാനിൽ നിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു. സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു.
ഇറാനിലെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപ്പോർട്ട്.





