തോമസ് ജേക്കബ് കണ്ണൂർ
കോഴഞ്ചേരി: പമ്പാനദിയിൽ മാരാമണ്ണിന് സമീപം കാണാതായ എബിൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. 30 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തും.
മാരാമൺ കൺവെൻഷനെത്തിയ ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോമോളുടെയും മക്കളായ മെഫിൻ (15), മെറിൻ (18), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്ലിയുടെയും മകൻ എബിൻ മാത്യു (സോനു-24) എന്നിവരാണു പമ്പാനദിയിൽ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയത്. തുടർന്ന് ഒഴുക്കിൽപെടുകയായിരുന്നു.
മെറിന്റെയും. മെഫിന്റെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.



കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെ മെറിന്റെയും മെഫിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. മെഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി അടുത്തുള്ള മോർച്ചറിയിലേക്ക് മാറ്റി. മെറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.
എട്ടംഗസംഘമാണ് ചെട്ടികുളങ്ങരയിൽനിന്ന് മോട്ടോർ സൈക്കിളിൽ മാരാമൺ കൺവെൻഷനെത്തിയത്. കൺവെൻഷന്റെ ഭാഗമായി യുവവേദി നടത്തിയ ബൈക്കു റാലിക്കുശേഷമാണ് ഇവർ കുളിക്കാനായി പോയത്. മെഫിൻ നദിയുടെ മധ്യഭാഗത്തേക്കു നീങ്ങുമ്പോൾ കയത്തിൽ താഴ്ന്നുപോയി. കണ്ടുനിന്ന മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്കു ചാടിയെങ്കിലും അവരും കയത്തിലകപ്പെടുകയായിരുന്നു. കരയിൽ നിന്നവരുടെ നിലവിളികേട്ട് നാട്ടുകാരെത്തിയെങ്കിലും മൂന്നുപേരും മുങ്ങിപ്പോവുകയായിരുന്നു.




