കണ്ണൂർ ബ്യൂറോ : തോമസ് ജേക്കബ്
ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ചു, രണ്ട് പേരെ കാണാതായി. പ്ല വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ബിനീഷ് എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം
വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പള്ളിയോടത്തിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ക്രമാതീതമായ അടിയൊഴുക്കായിരിക്കാം വള്ളം മറിയാനുള്ള കാരണമെന്നാണ് നിഗമനം.





