സൈമൺ കാസർഗോഡ്
കാസർഗോഡ് : ബൈബിൾ കത്തിച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ സംഭവം വിവാദമായപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യാണ് ബൈബിൾ കത്തിച്ചത്.
സമ്പൂർണ്ണ ബൈബിൾ വെളിച്ചെണ്ണ ഒഴിച്ച ശേഷം സ്റ്റൗവിൽ നിന്നും തീ പടർത്തി കത്തിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവായ റാസ്മസ്പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചതാണ് താൻ ബൈബിൾ കത്തിക്കുന്നത് എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ ഐപിസി 153 എ (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പ്രകോപിക്കുക), 295 എ ( മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചു കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് മൂളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുൽക്കൂട് തകർത്ത് ഉണ്ണിയേശുവിന്റെയും ഔസേപ്പിതാവിന്റെയും മാതാവിന്റെയും രൂപങ്ങളെ എടുത്തുകൊണ്ടുപോയി നശിപ്പിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് മുസ്തഫ.





