ഷാജിവർഗ്ഗീസ് കലയപുരം
സുഹൃത്തിനെ കൊന്ന് വീടിന്റെ തറയിൽ കുഴിച്ചുമൂടി ദൃശ്യം മോഡ കുലപാതകം
ചങ്ങനാശേരി:ആര്യാട് കോമളപുരം സ്വദേശിയെ സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം ചങ്ങനാശേരിയിലെ താമസസ്ഥലത്ത് കുഴിച്ചിട്ടശേഷം കോൺക്രീറ്റിട്ട് മൂടി. ‘ദൃശ്യം’ സിനിമ മോഡലിൽ അരങ്ങേറിയ കൊലപാതകത്തിന്റെ ചുരുളഴിച്ച് തുടങ്ങിയ പൊലീസ് വീടിനോടുചേർന്ന ചായ്‌പ്പിന്റെ തറയിലെ കോൺക്രീറ്റ് മാറ്റി മൃതദേഹം പുറത്തെടുത്തു. ആര്യാട് അവലൂക്കുന്ന് കിഴക്കെതയ്യിൽ ബിന്ദുമോനാണ്( ബിന്ദുകുമാർ, ബിന്ദൻ –- 45 ) കൊല്ലപ്പെട്ടതെന്ന് ബന്ധുക്കളും പൊലീസും സ്ഥിരീകരിച്ചു. ശാസ്‌ത്രീയ പരിശോധന നടത്തിയേക്കും. ബിന്ദുമോന്റെ അടുത്ത കൂട്ടുകാരൻ ചങ്ങനാശേരി എസി റോഡിന് സമീപം പൂവത്ത് മുത്തുകുമാർ(48) വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം ശനിയാഴ്‌ച പുറത്തെടുത്തത്.
അവിവാഹിതനായ ബിന്ദുമോനെ കഴിഞ്ഞ 26ന് കാണാതായി. 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിനൽകി. അന്വേഷണം മുത്തുകുമാറിലേക്ക് എത്തിയപ്പോൾ അയാൾ മുങ്ങി. മക്കളെ പായിപ്പാട്ടെ ബന്ധുവീട്ടിലാക്കി ഇടുക്കിയിലേക്കെന്ന് പറഞ്ഞ് പോയ ഇയാളെക്കുറിച്ച് വിവരമില്ല. ഭാര്യ വിദേശത്താണ്.
ബിന്ദുവിന്റെ ബൈക്ക് കോട്ടയം വാകത്താനത്തുനിന്ന് കണ്ടെത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച അന്വേഷണത്തിലൂടെയാണ് പൊലീസിന് സൂചനകിട്ടിയത്. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മദ്യപാന തർക്കങ്ങൾ, സാമ്പത്തിക ഇടപാട്, കുടുംബവുമായുള്ള അസ്വഭാവിക സൗഹൃദം എന്നിവയെല്ലാം സംശയിക്കുന്നു. ഇരുവരും വാർക്കപ്പണിക്കാരാണ്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കിഴക്കേവെളിയിൽ പുരുഷന്റെയും കമലമ്മയുടെയും മകനാണ് ബിന്ദു. സഹോദരങ്ങൾ: ഷൺമുഖൻ, സജി




