തോമസ് ജേക്കബ് കണ്ണൂർ
ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം. റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ച് ഇസ്രായേൽ. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നിന്നും ഹമാസ് പ്രവർത്തകർ ഇസ്രായേലിന്റെ ഭാഗത്തേക്ക്
നുഴഞ്ഞുകയറിയതായി ഇസ്രായേൽ പ്രതിരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും തൊട്ടടുത്തുള്ള ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കണമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി .

അപായ സൈറനുകൾ സൈന്യം മുഴക്കിയിട്ടുമുണ്ട്. പശ്ചിമേഷ്യയെ വീണ്ടും യുദ്ധസാഹചര്യത്തിലേക്ക് തള്ളിയിടുന്ന നീക്കമാണ് ഹമാസ് സൈന്യം നടത്തിയത്.
തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രയേൽ നഗരങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആളുകൾക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേൽ അറിയിച്ചു. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.




