Home Uncategorized മേയ് പത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപീല്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുയ്‌സു

മേയ് പത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപീല്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുയ്‌സു

0

സുന്ദരേശൻ പോത്തൻകോട്

മാലി :- ഇന്ത്യൻ സൈന്യത്തെ പൂര്‍ണമായും രാജ്യത്ത് നിന്ന് ഒഴിപ്പിക്കുമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു.
ഇന്ത്യന്‍ സൈന്യം ഇനി സാധാരണക്കാരുടെ വേഷത്തില്‍ വന്നാല്‍ പോലും മെയ് പത്തിന് ശേഷം മാലിദ്വീപില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുയ്‌സു വ്യക്തമാക്കി. ചൈനയില്‍ നിന്ന് സൈനിക സഹായ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക ട്രൂപ്പുകള്‍ക്ക് മുയ്‌സു മുന്നറിയിപ്പ് നല്‍കിയത്.
നേരത്തെ തന്നെ ചൈനയുമായി അടുപ്പം പുലര്‍ത്തുകയും, ഇന്ത്യാ വിരുദ്ധ നടപടികള്‍ മുയ്‌സുവില്‍ നിന്ന് ഉണ്ടായിരുന്നു. ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ ബന്ധവും ഏറ്റവും മോശമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശങ്ങളായിരുന്നു കാരണം.
നേരത്തെ ഇന്ത്യയുടെ സിവിലിയന്‍ ടീം മാലിദ്വീപിലെ എവിയേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ചുമതലയേറ്റെടുക്കാനായി എത്തിയിരുന്നു. ഇതും കൂടി സൂചിപ്പിച്ചാണ് മുയ്‌സി നിലപാട് അറിയിച്ചത്. അതേസമയം മാര്‍ച്ച്‌ പത്തിനായിരുന്നു ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള അന്തിമ തിയതി. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നു.
ഇന്ത്യന്‍ ട്രൂപ്പുകളെ മാലിദ്വീപില്‍ നിന്ന് ഒഴിപ്പിച്ചതില്‍ തന്റെ സര്‍ക്കാരിന്റെ വിജയമാണെന്ന് ആളുകള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇവിടെ നിന്ന് പോകുന്നില്ല. അവര്‍ വേഷം മാറി സാധാരണക്കാരെ പോലെ തിരിച്ചുവരികയാണ്. ഇതൊരിക്കലും അംഗീകരിക്കില്ല. ജനങ്ങളില്‍ സംശയങ്ങള്‍ ഇടനല്‍കുന്നതാണ് അതെന്നും മുയ്‌സു പറഞ്ഞു.
മെയ് പത്തിന് ശേഷം മാലിദ്വീപില്‍ ഇന്ത്യന്‍ ട്രൂപ്പുകളൊന്നും ഉണ്ടാവില്ല. അത് യൂണിഫോം ധരിച്ചവരാണെങ്കിലും, സാധാരണക്കാരുടെ രൂപത്തിലുള്ളവരാണെങ്കിലും ഈ രാജ്യത്ത് പ്രവേശനം ഉണ്ടാവില്ല. ഇന്ത്യന്‍ സൈന്യം ഈ രാജ്യത്ത് ഒരു വസ്ത്രം ധരിച്ചും ഉണ്ടാവില്ല. അക്കാര്യം ആത്മവിശ്വാസത്തോടെയാണ് പറയുന്നത്. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ആണ് താന്‍ മുന്‍ഗണന നല്‍കുന്നത്.
ദക്ഷിണ സമുദ്ര മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യം നമ്മള്‍ നേടിയെടുക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളെ തുടര്‍ന്നാണ് കാര്യങ്ങള്‍ വൈകുന്നത്. പാര്‍ലമെന്റില്‍ പോലും ഈ വിഷയം കൊണ്ടുവരാതെയാണ് നമ്മള്‍ ഇത് നടപ്പാക്കുന്നതെന്നും മുയ്‌സു പറഞ്ഞു.
മാലിദ്വീപില്‍ മൂന്ന് ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകളാണ് ഉള്ളത്. ഇതില്‍ 88 ഇന്ത്യന്‍ സൈനികരുമുണ്ട്. ഇവര്‍ മാലിദ്വീപില്‍ മാനുഷിക സഹായങ്ങളും, പെട്ടെന്നുള്ള ആശുപത്രി സേവനങ്ങള്‍ അടക്കം ഇവര്‍ നല്‍കുന്നുണ്ട്. എയര്‍ലിഫ്റ്റിംഗിനായി ഇവിടെ രണ്ട് ഹെലികോപ്ടറുകളും, ഡോനിയര്‍ വിമാനവും ഉണ്ടായിരുന്നു. ഫെബ്രുവരി രണ്ടിന് ഇക്കാര്യത്തില്‍ ഉന്നത തലയോഗം ഡല്‍ഹിയില്‍ നടന്നിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം ഇവിടെ നിന്ന് സൈനികരെ പിന്‍വലിക്കാമെന്ന് ഇന്ത്യ അറിയിച്ചെന്ന് മാലിദ്വീപ് വിദേശ കാര്യമന്ത്രാലയം പറഞ്ഞിരുന്നു. മെയ് പത്തിനുള്ളില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കും. ആദ്യ ഘട്ടം മാര്‍ച്ച്‌ പത്തിന് പൂര്‍ത്തിയാക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here