തിരുവനന്തപുരം :ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ നൽകിയ സംഭാവനകൾ നിസ്തുലമാണ്.ഈ പ്രവർത്തനങ്ങൾ നവോത്ഥാനത്തിന് വലിയൊരു ചാലക ശക്തിയായി പ്രവർത്തിച്ചു.
പളളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ മിഷണറിമാർ ഏറ്റവും വലിയ സംഭാവന നൽകി. 1819-ൽ മിസ്സിസ് മിഡ് നാഗർകോവിലിൽ ഒരു പെൺ പള്ളിക്കുടം സ്ഥാപിച്ച് പെൺകുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും വഹിക്കുകയും സ്ത്രീ സാക്ഷരത വർദ്ധിപ്പിക്കുന്നതിന് പരിശ്രമം നടത്തുകയും ചെയ്തു. ജാതി മത ഭേതമില്ലാതെ അടിമകളുടെ കുട്ടികൾക്ക് പോലും സ്കൂളിൽ പ്രവേശനം നല്കുക, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പ് വരുത്തുക, ഇന്ന് കാണുന്ന ആധുനിക വിദ്യാഭ്യാസത്തിനും വ്യാകരണ ഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ, അച്ചടി ശാലകൾ ഇവയെല്ലാം ഉണ്ടായതിന് പിന്നിൽ മിഷണറിമാരുടെ പങ്ക് വിസ്മരിക്കരുത്.
ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിച്ച് സാംക്രമിക രോഗനിയന്ത്രണം നടത്തി ജാതി മത ഭേദമന്യേ ഏവർക്കും ചികിത്സ ലഭ്യമാക്കുന്നതിനും അടിമത്തവും അയിത്തവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സാമുഹിക പരിഷ്കരണത്തിനായി മുൻനിര പോരാളികളായി മിഷണറിമാർ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ജാതി വ്യവ സ്ഥയ്ക്കെതിരെയും തൊട്ട് കൂടായ്മക്കെതിരെ യും സമര പോരാട്ടങ്ങൾ നടത്തി സമൂഹത്തിൻ്റെ താഴെ തട്ടിൽ ഉള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ മിഷണറി മാർ നൽകിയ സംഭാവനകൾ മറക്കരുത്’
വലിയ സാമുഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയ പ്രവർത്തനങ്ങൾ മിഷണറിമാർ നടത്തിയപ്പോൾ തന്നെ ചരിത്രത്തിൽ ഉടനീളം തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുന്നതിൻ്റെ പേരിൽ എതിർപ്പുകളും പീഡനങ്ങളും മിഷണറി മാർ നിരന്തരം നേരിട്ടു. ചിലർക്ക് തങ്ങളുടെ ജീവൻ തന്നെ നഷ്ടമായി. ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും മിഷണറി മാർക്ക് എതിരെ പീഡനം നടത്തുവാൻ നൽകുന്ന അഹ്വാനങ്ങൾ ആധുനിക ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.മത സ്വാതന്ത്രം ഉറപ്പ് വരുത്തുവാൻ ബാധ്യസ്ഥരായ ഭരണകൂടത്തിലെ അംഗമായവർ തന്നെ മിഷണറിമാരെ കൊല്ലുവാൻ ആഹ്വാനം ചെയ്യുന്നത് നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് .ഇത്തരത്തിലുള്ള പ്രസ്ഥാവനകളും വെല്ലുവിളികളും നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ച് മതേതര രാജ്യമായ ഇന്ത്യയിൽ ഭയപ്പെടാതെ ഓരോ പൗരനും ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകുന്നത് ഭരണകൂടങ്ങളും നിയമ വ്യവസ്ഥകളും ഉണർന്ന് പ്രവർത്തിക്കണം.



