സുനിൽ ഒറ്റപ്പാലം
ഒരു നൊമ്പരം കൂടെ ബാക്കിവെച്ചാണ് വേങ്ങൽ പുത്തൻപുരയ്ക്കൽ പാസ്റ്റർ പി.ജെ. ജോസഫ് എന്ന 75 കാരൻ ഈ ലോകത്തോടു യാത്രപറഞ്ഞത്. ഇതുവരെ ലോകംതരാത്ത സൗഭാഗ്യങ്ങൾ ഇനിയും വേണ്ടാ എന്ന്
നിശ്ചയിച്ചിരുന്നതുപോലെയായിരുന്നു ആ യാത്ര. എഴുപത്തിയഞ്ചാം വയസ്സിൽ 5 സെൻറ് സ്ഥലത്ത് പണിത വീടിന്റെ സമർപ്പണ ശുശ്രൂഷ നടക്കുന്നതിന്റെ തലേന്ന് നിത്യഭവനത്തിലേക്ക് ദൈവദാസൻ കയറിതാമസിച്ചത് ഒരു അപൂവസംഭവമായി.
മൈസൂരുകാരൻ പി.ജെ. ജോസഫ് അമിച്ചകരിയിൽ നിന്ന് വത്സമ്മയെ വിവാഹം കഴിച്ചതോടെയാണ് തിരുവല്ലയിൽ എത്തുന്നതും ഐപിസി നെടുമ്പ്രം ഗോസ്പൽ സെൻററിൽ സഭാംഗം ആകുന്നതും.
കേരളത്തിലുടനീളം നിരവധി സഭകളിൽ ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോസഫ് ദുരിതങ്ങളുടെ സഹയാത്രികനായിരുന്നു. മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉണ്ടായിരുന്ന ഭാര്യ നേരത്തെ മരിച്ചു. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. മകൾ കാൻസർ ബാധിച്ചു മരിച്ചു. മകന്റെ ഭാര്യ മാനസിക
പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നു. 75 വർഷം പാഴ്സനേജുകളിലും വാടക വീടുകളിലും മാറി മാറി താമസിച്ച് ജീവിതസായാഹ്നത്തിൽ കർത്തൃ ദാസനു സ്വന്തമായി ലഭിച്ച ഒരു പിടി മണ്ണിൽ ഉയർന്നത് ഒരു സ്വപ്നമായിരുന്നു. പക്ഷേ, കയറിത്താമസത്തിന്റെ തലേന്ന് നിത്യതയിലേക്ക് ചേർക്കപ്പെട്ട സംഭവം ബന്ധുക്കളുടെയും സഭാ ജനങ്ങളുടെയും ഹൃദയത്തിൽ നൊമ്പരമുണർത്തുന്നു. മല്ലപ്പള്ളി ശാന്തിനഗറിലാണ് പുതിയ ഭവനം പണിതത്.
പാസ്റ്റർ പി.ജെ. ജോസഫിന്റെ മരണശേഷം ഇരുപത്തിയഞ്ചാം തീയതി നാലുമണിക്ക് പാസ്റ്റർ കെ. സി. ജോൺ ശാന്തിനഗറിലെ ഭവന പ്രതിഷ്ഠ നിർവഹിച്ചു; കയറിത്താമസിക്കാൻ
കുടുംബനാഥനില്ലാതെ … ഇരുപത്തിയാറാം തീയതി ഇന്ന് മൃതദേഹം പുതിയ ഭവനത്തിൽ കൊണ്ടുവന്നശേഷം അമിച്ചകരിയിലെ ശുശ്രൂഷാനന്തരം നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്റെർ സെമിത്തേരിയിൽ സംസ്കരിക്കും.




