ഷാജി വർഗ്ഗീസ് കലയപുരം
കോവിഡിൽ തകർന്നടിഞ്ഞ് ചൈന, മരണനിരക്ക് പിടി വിട്ട് പായുന്നു,ജനസംഖ്യയുടെ 60 ശതമാനത്തിനെയും ബാധിയ്ക്കുമെന്ന് മുന്നറിയിപ്പ്
വീണ്ടും കൊവിഡ് ഭീതിയിൽ നട്ടം തിരിഞ്ഞ് ചൈന. നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത് മുതല്‍ രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും ലോകജനസംഖ്യയിലെ പത്ത് ശതമാനത്തിനും വരുന്ന മൂന്ന് മാസങ്ങള്‍ക്കുളളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചേക്കുമെന്നും ഡിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെടാമെന്നും ഇത് വെറും തുടക്കം മാത്രമാണ് എന്നും അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്.
മൃതദേഹങ്ങൾ സംസ്കരിക്കാൻ തങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ചൈനയിലുടനീളമുള്ള ശ്മശാന ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് തരംഗത്തോട് രാജ്യം പോരാടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വർഷത്തോളമായി ചൈനയിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, ക്വാറന്റൈൻ, പരിശോധന എന്നിവയിൽ ഇളവുകൾ വരുത്താനുള്ള സർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനത്തെ തുടർന്ന് ആശുപത്രി സംവിധാനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സിറോ കൊവിഡ് പോളിസിയിൽ നിന്നും മാറി കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്കുള്ള മാറ്റമായാണ് പുതിയ ഇളവുകൾ. നിലവിൽ ദിനം പ്രതി മുപ്പതിനായിര പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്ന് ശ്മശാനം നടത്തിപ്പുകാർ പറയുന്നു.കഴിഞ്ഞ ദിവസങ്ങളിലായി ശ്മശാനത്തിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം ആദ്യത്തെതിനേക്കാൾ ഇരട്ടിയാണെന്ന് ശ്മശാനം ജീവനക്കാരൻ വെളിപ്പെടുത്തി. ഗ്വാങ്ഷൂവിലെ സെങ്ചെങ് ജില്ലയിലെ ഒരു ശ്മശാനത്തിൽ ഒരു ദിവസം 30 ലധികം മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നും ഇവർ പറയുന്നു.




