കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്
പാലക്കാട്: ആലത്തൂരിൽനിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ നാല് സ്കൂൾ വിദ്യാർഥികളെ കണ്ടെത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാൽ കുട്ടികൾ ഇത്രയും ദിവസം
എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാൻ കാരണമായതെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നവംബർ മൂന്നാം തീയതിയാണ് വിട്ടിൽ നിന്നിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാൻഡിലെ സിസിടിവികളിൽനിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയിൽനിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. തുടർന്ന് പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.
ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും മാണ് ആലത്തൂരിൽനിന്ന് കാണാതായത്. .സ്കൂൾ വിദ്യാർഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ സഹിതമുള്ള നോട്ടീസുകൾ തമിഴ്നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തു. ഇതിനിടെയാണ്
തിങ്കളാഴ്ച വൈകിട്ടോടെ കുട്ടികളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.




