പെന്തെക്കോസ്ത് സഭകളുടെ മാതൃകയിൽ വിശ്വാസ സ്നാനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ വൈദികൻ പെന്തെക്കോസ്ത് സഭകളുടെ മാതൃകയിൽ നടത്തിയ സ്നാന ശുശ്രൂഷ വൈറലാകുന്നു. അന്ത്യോക്യൻ സുറിയാനി യാക്കോബായ സഭയുടെ ഹൈറേഞ്ച് മേഖല പള്ളിവികാരി ഫാ.എൽദോസ് പുളിഞ്ചോട് നൽകുന്ന മുഴുകൽ സ്നാനത്തിന്റെ വീഡിയോ ദൃശ്യമാണ് വൈറലാകുന്നത്.
ഒരു ജലാശയത്തിൽ ഇറങ്ങി നിന്ന് സ്നാനത്തിനു വേണ്ടി വന്നവരെ ജലത്തിൽ മുക്കിയാണ് വൈദികൻ സ്നാനപ്പെടുത്തുന്നത്. സഭയുടെ ബാഹ്യകേരള മിഷൻ ഫീൽഡിൽ നിന്നുള്ള ദൃശ്യമാണിത്.
അന്ത്യോക്യൻ പാരമ്പര്യത്തിലുള്ള
യാക്കോബായ സുറിയാനി സഭ മുതിർന്നവർക്ക് ക്രിസ്തുവിൽ വിശ്വസിച്ചനന്തരമുള്ള മുഴുകൽ സ്നാനം അംഗീകരിച്ചിട്ടില്ല. എന്നാൽ മാർത്തോമാ സഭ അവരുടെ മിഷൻ ഫീൽഡുകളിൽ സ്നാനം നൽകുന്നുണ്ട്. അത് അധികം പ്രസിദ്ധപ്പെടുത്താറില്ല. സെന്റ്തോമസ് ഇവാഞ്ചലിക്കൽ സഭ വിശ്വസിച്ചനന്തരമുള്ള സ്നാനം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വിശ്വാസികൾ ആവശ്യപ്പെടുന്നതനുസരിച്ച് മാമോദീസയോ മുഴകൽ സ്നാനമോ നൽകുന്ന രീതിയാണ് അവിടെയുള്ളത്. സഭയുടെ പ്രിസൈഡിങ് ബിഷപ്പ് നടത്തിയ മുഴുകൽ സ്നാനം കഴിഞ്ഞിടയ്ക്ക് മീഡിയയിൽ പ്രചരിച്ചിരുന്നു.
പെന്തെക്കോസ്ത് സഭകളും സിറിയൻ സഭകളും തമ്മിലുള്ള പ്രധാന വ്യത്യാസം വിശ്വാസ സ്നാമാണ്. സുറിയാനി സഭാ വൈദികന്റെ പെന്തെക്കോസ്ത് മാതൃകയിലുള്ള സ്നാന ശുശ്രൂഷയുടെ വീഡിയോയ്ക്ക് വ്യത്യസ്ത കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. സെന്റ് പോൾസ് ആന്ധ്ര
മിഷൻ ഫീൽഡിലെ സ്നാനം ആണെന്ന് ഒരാൾ കുറിച്ചിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങൾ കമന്റിൽ നിറയുന്നു. പെന്തെക്കോസ്ത് സ്നാന രീതിയെ പരിഹസിക്കുന്ന പാരമ്പര്യ സഭകൾക്ക് ഒടുവിൽ വിശ്വാസ സ്നാന രീതി ശരിയെന്ന് ഒരു പരിധി വരെയെങ്കിലും സമ്മതിക്കേണ്ടി വന്നു.
ന്യൂസ് റിപ്പോട്ടർ :- സൈമൺ കാസർഗോഡ്





