ന്യൂസ് :- തോമസ് ജേക്കബ് കണ്ണൂർ
ഇടുക്കി: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് പതിനൊന്ന് മണിയോടെ തുറക്കും. അണക്കെട്ടിന്റെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് തുറക്കാൻ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ
മൂന്ന് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാകും ഉയർത്തുക. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും.

ചെറുതോണി അണക്കെട്ടുതുറന്നാൽ നാശനഷ്ടമുണ്ടാകുന്ന പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് നോട്ടീസ് നൽകാൻ ആരംഭിച്ചു. വാത്തിക്കുടി വില്ലേജിൽ നാല്, തങ്കമണി വില്ലേജിൽ എട്ട്, ഇടുക്കി വില്ലേജിൽ 39, ഉപ്പുതോട് വില്ലേജിൽ അഞ്ച്, കഞ്ഞിക്കുഴി വില്ലേജിൽ എട്ട് എന്നിങ്ങനെ 64 വീട്ടുകാർക്കാണ് നോട്ടീസ് നൽകുന്നത്. ചെറുതോണി പാലം നിർമാണത്തിനായി കൊണ്ടുവന്ന ഉപകരണങ്ങളും നിർമാണസാമഗ്രികളും മാറ്റാൻ നിർദേശം നൽകി
ഇടുക്കി മറന്നിട്ടില്ല. ദുരിതത്തിന്റെ ഷട്ടർ തുറന്ന ആ ദിനങ്ങൾ

മൂന്നുവർഷം മുൻപ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് ദുരിതത്തിലേക്കായിരുന്നു. 2018 ഓഗസ്റ്റ് ഒൻപതിനായിരുന്നു അത്. 26 വർഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോൾ അഞ്ചുഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കിക്കാർക്ക് മാത്രമല്ല, താഴെ ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകൾക്കെല്ലാം മറക്കാൻ കഴിയാത്ത ദിവസങ്ങളായിരുന്നു പിന്നീട്.
വീണ്ടുമൊരിക്കൽകൂടി ഷട്ടറുകൾ തുറക്കുമ്പോൾ
2018-ലേതിന് സമാനമായ സാഹചര്യമില്ല. വലിയ
ആശങ്കകളുമില്ല.
മഴ ശക്തമായതോടെ 2018 ജൂലായ് 30-ന് അണക്കെട്ടിലെ ജലനിരപ്പ് 2395.05 അടിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ മഴ കുറഞ്ഞതോടെ ജലനിരപ്പ് പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് ഓഗസ്റ്റ് ഏഴുമുതൽ മഴ കനത്തു. കൂടാതെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലും.
2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്താമെന്നായിരുന്നു തീരുമാനം.




