ന്യൂസ് റിപ്പോർട്ടർ :- സുന്ദരേശൻ പോത്തൻകോട്
ന്യുഡല്‍ഹി: ഇന്ത്യ- ചൈന സൈനിക തലത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ച പരാജയം. ചൈനയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ശുഭകരമായ നിര്‍ദേശങ്ങള്‍ ഒന്നും നല്‍കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി.
ലഡാക്കിലെ പിന്മാറ്റം സംബന്ധിച്ച കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്നലെ നടന്നത്.മേഖലയില്‍ അവശേഷിക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സൃഷ്ടിപരമായ നിര്‍ദേശങ്ങളാണ് വന്നത്. എന്നാല്‍ ചൈനയ്ക് അത് സ്വീകാര്യമായില്ല. മാത്രമല്ല, അവരുടെ ഭാഗത്തുനിന്ന് ശുഭകരമായ യാതൊരു നിര്‍ദേശങ്ങളുമുണ്ടായില്ല. അതുകൊണ്ടുതന്നെ ചര്‍ച്ചയില്‍ ഒരു പരിഹാരവുമുണ്ടായില്ലെന്നും സൈന്യം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ചര്‍ച്ചകള്‍ തുടരാനും മേഖലയില്‍ നിലവിലെ സ്ഥിതി തുടരാനും ഇരുഭാഗത്തും തീരുമാനമായി. ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ ചൈനയുടെ ഭാഗത്തുനിന്ന് കൂടുതല്‍ നടപടിയുണ്ടാകണമെന്നും ഇന്ത്യന്‍ സേന ചൂണ്ടിക്കാട്ടി.
ചര്‍ച്ച പരാജയപ്പെട്ടതായി ചൈനയും വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്തുനിന്ന് യുക്തിരഹിതവും അയാര്‍ത്ഥ്യവുമായ ആവശ്യങ്ങളാണ് ഉയര്‍ന്നത്. ചര്‍ച്ചകളില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും ചൈന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.






